Thursday, 20 November 2014

ഓർമ്മക്കൂട്ട്‌..

ഒരുപാടൊന്നും സംസാരിക്കാറില്ലായിരുന്നിട്ടു കൂടി തസ്നിയോട്‌ എനിക്കൊരു സ്നേഹക്കൂടുതൽ തോന്നിയിരുന്നു... തസ്നിയുടെ ശബ്ധമാധുര്യം അറിഞ്ഞതോടെ അത്‌ അളവറിയാത്തത്ര അധികരിച്ച്‌... ആരൊരാൾ പുലർമ്മഴയിൽ എന്ന പാട്ട്‌ തസ്നിയുടെ ശബ്ധത്തിൽ ഒറിജിനലിനേക്കാൾ എനിക്കിഷ്ടപ്പെട്ടു തൊഴിലിടം മാറിയതിനു ശേഷം ആശയവിനിമയം കുറഞ്ഞുപോയെങ്കിലും അപ്രതീക്ഷിതമായൊരു ദിവസം ഓർക്കൂട്ടിലൂടെ തസ്നിയെ എനിക്കു തിരികെ കിട്ടി.. സ്ഥിരമായിട്ടല്ലെങ്കിൽക്കൂടി വീണ്ടും സംസാരിച്ചുതുടങ്ങി....

അന്നത്തെ ദിവസം ഓർക്കൂട്ടിൽ കണ്ടപ്പോൾ തസ്നി പതിവില്ലാതെ ഒരുപാടു നേരം സംസാരിച്ചു... ഓഫീസ്‌ സമയം കഴിഞ്ഞു യാത്രപറഞ്ഞിറങ്ങും വരെ... അതിനടുത്തൊരു ദിവസം കണ്ട ആദ്യ അപ്ഡേറ്റ്‌!!!!!!!!! തസ്നിയുടെ സ്കാപ്പ്‌ ബുക്കില "dear friends our dear thasni's soul rose to the heavenly adobe in an accident yesterday" എന്ന കമന്റ്‌... കുറച്ച്‌ നേരത്തേക്ക്‌ ശ്വാസം കിട്ടാതായി..ആകസ്മികമായ വിടവാങ്ങൽ...

രാവേറെയായിട്ടും തീരെയുറങ്ങാതെ.... പിന്നീടെപ്പോഴെങ്കിലും ആ പാട്ട്‌ കേൾക്കുമ്പോഴോ ഓർക്കുമ്പോഴോ തസ്നിയുടെ ശബ്ധം എന്റെ കാതുകളെ തൊടും... എന്തെന്നറിയാത്തൊരു നീറ്റൽ നെഞ്ചിനെയും...

Saturday, 3 May 2014

വെള്ളത്തുണ്ട്‌.....

കുടുംബമൊന്നിച്ച്‌ ഉത്സവക്കാഴ്ച കണാൻ പോവുന്ന വഴിയിലായിരുന്നു ഞങ്ങൾ ആദ്യം കണ്ടത്‌.... ചുറ്റുപാടുമായി ബന്ധമറ്റപോലുള്ള അവളുടെ നടത്തമാവണം അവളിലെക്ക്‌ എന്റെ ശ്രദ്ധയെ ആകർഷിച്ചത്‌... അതോ വെളുത്ത തുണിത്തുണ്ടിൽ പൊതിഞ്ഞു അവൾ നെഞ്ചോടു ചേർത്ത്‌ പിടിച്ചിരുന്ന കൈക്കുഞ്ഞോ!!!!! നിറക്കാഴ്ച്ചകലുടെ കുത്തൊഴുക്കിൽ ഓർമ്മയുടെ ഇരുളടഞ്ഞ കോണിലെക്ക്‌ പിന്തള്ളപ്പെട്ട മറ്റൊരു കാഴ്ച്ച...

വീട്ടിലെക്കുള്ള വഴിയെ കലുങ്കിനടുത്ത്‌ കണ്ട ആൾക്കൂട്ടം അത്ര നേരവും ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന രസ്ക്ക്കാഴ്ച്ചകളുടെ ചരടു മുറിച്ചു... പതിവു പ്രശ്നം തന്നെ.... കലുങ്കിനടിയിലൂടുള്ള നീരൊഴുക്കിനു തടസ്സം....മാളോർക്ക്‌ സ്വന്തം പുരയിടം വൃത്തിയാക്കുന്നത്‌ കലുങ്കിനു കീഴ്‌വശം നിറച്ചുകൊണ്ടു തന്നെ വേണമല്ലോ! ഇന്ന് പക്ഷെ പതിവിലും കൂടുതൽ തിരക്ക്‌ കാണുന്നല്ലോ!

എപ്പൊഴത്തേയും പോലെ ആൾക്കൂട്ടത്തെ മറികടന്നു മൂലകാരണം അന്വേഷിച്ചു മുൻ നിരയിലെത്തിയ എനിക്കു കാണാൻ പൊളിഞ്ഞ കലുങ്കിലെ വിടവിനുള്ളിൽ അങ്ങിങ്ങായി പിഞ്ചു തലയോടുകളും എല്ലിൻ കഷ്ണങ്ങളും ചിതറി കിടന്നിരുന്നു.... എറ്റവും മുകളിലായി ക്ഷണങ്ങൾക്കു മുൻപു എന്റെ മിഴികളുടക്കിയ ആ വെളുത്ത തുണ്ടിനുള്ളിലെ പിഞ്ചും....

ഒരു രാത്രി ഇരുട്ടി വെളുക്കുന്നത്‌ പൊലെ ചുരുങ്ങിയ സമയം കൊണ്ടു പരിസരവാസികൾ ആരും അറിയാതെ ഇത്രയധികം!!!!!! പക്ഷേ  എങ്ങനെ!!! എവിടുന്നു!!! ആരു!!!! ഇരുതലപ്പിനും മൂർച്ചയുള്ള വാൾ നെഞ്ചിലുടക്കി മുറിഞ്ഞത്‌ പോലുള്ള വേദന താങ്ങ്ങ്ങാനാവാതെ പിടഞ്ഞുണർന്ന എനിക്കു മുന്നിൽ വീണ്ടുമൊരു ചോദ്യം നിവർന്നു...
.
.
.
.
.
.
.
.
.
എന്തേ ഇങ്ങനൊരു സ്വപ്നം!!!!!!!

Sunday, 17 February 2013

പൊങ്കാല......


നാട്ടിലെ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം... എണ്ണമറ്റ അടുപ്പുകളില്‍ നിന്നുയരുന്ന പുകനിറഞ്ഞു ഇരുണ്ട ക്ഷേത്ര പരിസരം... അനവധി സ്‌ത്രീ മനസ്സുകള്‍ ഒരേ ചിന്തയോടെ ഒരു സംവൃത്തിയില്‍ പങ്കു കൊള്ളുന്ന പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷം.. പങ്കെടുക്കുന്നവര്‍ക്കായുള്ള സംഘാടക സമിതി വക ഉപദേശങ്ങളും നിര്‍ദേശങ്ങളും ഉച്ചഭാഷിണിയിലൂടെ തത്സമയം അനര്‍ഗ്ഗളം പ്രസരിച്ചോണ്ടിരിക്കുന്നു..

"മുതിര്‍ന്നവരെക്കൂടാതെ  ഒരുപാട് കുട്ടികളും ഇത്തവണ പൊങ്കാലയില്‍ പങ്കുകൊള്ളുന്നുണ്ട്..  പൊങ്കാല ചടങ്ങുകളെ കുറിച്ച് അറിവുള്ളവര്‍ അടുത്ത് നില്‍ക്കുന്ന പുതുതലമുറയെക്കൂടി സഹായിക്കേണ്ടുന്നതാണ്... മാത്സര്യമില്ലാതെ സഹവര്‍ത്തിത്വത്തോടെ നടത്തപ്പെടേണ്ടവയാണ് ദൈവീകമായ ഇത്തരം കര്‍മ്മങ്ങള്‍ ..."  മംമം.. ക്ഷേത്രക്കമ്മിറ്റിയിലെ സ്ഥിരം അറിയിപ്പുകാരന്റെ ഘനഗംഭീര സ്വരത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊങ്കാലപ്പറമ്പിനു പുറത്ത് നില്‍ക്കുന്നവരുടെ കര്‍ണ്ണങ്ങളെ പോലും രസിപ്പിച്ചു...

ഇടക്കെപ്പോഴോ കൈമാറിക്കിട്ടിയ മൈക്കിലൂടെ (ഇതുവരെ പറഞ്ഞതിനെക്കാള്‍ ഒട്ടും മോശമാകരുത്  താന്‍ പറയുന്നതെന്ന വാശിയോടെ) കമ്മറ്റിയിലെ അപരന്റെ അറിയിപ്പ്..... "തുടക്കക്കാര്‍ , കുട്ടികള്‍ തൊട്ടടുത്തുള്ള മുതിര്‍ന്നവരില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്... കൂടാതെ പങ്കെടുക്കുന്ന എല്ലാപേരും പൊങ്കാല കഴിയും വരെ മനസ്സിലെ ലൈംഗീകചിന്തകള്‍ മാറ്റിവച്ച് പ്രാര്‍ത്ഥനയോടെ നില്‍ക്കേണ്ടതാണ്..."

പ്ലിം!! അപ്രതീക്ഷിത അറിയിപ്പിനെ തുടര്‍ന്ന് ഞെട്ടിത്തരിച്ച്  നിന്നുപോയ ശ്രോതാള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് ടിയാന്റെ വക വിശദീകരണം വൈകാതെ എത്തി.. "കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചുമൊക്കെയുള്ള ലൗകീകമായ ചിന്തകള്‍ ദയവായി പൊങ്കാല കഴിയുന്നത് വരെ മനസ്സില്‍ നിന്ന് അകറ്റി നിര്‍ത്തുക... പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ നിര്‍ത്താതെ ഉരുവിട്ടുകൊണ്ടിരിക്കുക..." ഹാവൂ!! കുത്തരിപ്പായസത്തില്‍ കല്ലുകടിച്ചതുപോലുള്ള ഭാവം വെടിഞ്ഞു അംഗനമാര്‍ ദീര്‍ഘനിശ്വാസത്തോടെ പൊങ്കാല ഇടല്‍ തുടര്‍ന്നു...

Thursday, 3 January 2013

സീ റ്റീ ഡി രാംദാസ്...

സീ റ്റീ ഡി രാംദാസ്... ആഢ്യരുടെ പേരിനു മുന്പിലായി തറവാട്ടു പേര് ചേര്‍ക്കുന്നത് പോലെ ആളറിഞ്ഞു തുടങ്ങിയ കാലത്തെന്നോ അവന്റെ പേരിനോട് ചേര്‍ന്ന വിലാസം.. അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവന്‍ പേരും പെരുമയും ഇല്ലാത്ത സാധാരണ രാംദാസ് ആയിരുന്ന്... ലക്ഷണമൊത്ത കരി... കുഞ്ഞുങ്ങളുടെ കരച്ചില്‍ ഇഷ്ടപ്പെടാത്ത, അക്രമപ്രവണത കളങ്കപ്പെടുത്താത്തവന്‍ ... 

എന്നും പകല്‍ പതിനൊന്നു മണിയോടെ അവന്റെ ഒരു എഴുന്നള്ളത്തുണ്ട്.. സീ റ്റീ ഡീ അമ്പലക്കുളത്തിലേക്ക്.. പിന്നങ്ങോട്ട് മണിക്കൂര്‍ നീണ്ട നീരാട്ട്.. മുങ്ങി നിവര്‍ന്ന് കയറി അമ്പലത്തിലേക്ക് നടക്കും മുന്പു അവന്‍ കിഴക്കോട്ടു തിരിഞ്ഞു നിന്ന് കാതോര്‍ക്കും...   തൊട്ടയലത്തെ സ്കൂള്‍ ജനലഴികള്‍ക്കിടയിലൂടെ അവനെ സാകൂതം വീക്ഷിച്ചുകൊണ്ട് നില്പ്പുണ്ടാവുന്ന കുരുന്നുകളുടെ "രാംദാസ്..." എന്ന വിളിക്ക് വേണ്ടി..

ആ വിളിയിലൂടെ കിട്ടുന്ന സന്തോഷം ശബത്തിന്റെ ഉറവിടത്തിലേക്ക് നോക്കി തുമ്പിക്കൈ ചുരുട്ടി മസ്തകത്തില്‍ ചേര്‍ത്ത് വച്ച് തലയുംകുലുക്കി പ്രകടിപ്പിച്ചിട്ടേ അവന്‍ മടങ്ങുമായിരുന്നുള്ളൂ... കുളികഴിഞ്ഞിട്ടും കുളക്കരയില്‍ നില്‍ക്കുന്ന രാമദാസിനെ കണ്ടാല്‍ പരിസരവാസികളും വഴിപ്പോക്കരും കുരുന്നുകളെ തേടി സ്കൂള്‍ ജനലിലേക്ക് നോട്ടമയക്കുന്ന വണ്ണം പതിവായിരുന്നു ഇക്കാഴ്ച്ച...

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുനാള്‍ സീ റ്റീ ഡീ അമ്പലത്തിലെത്തിയപ്പോള്‍ അവരുടെ ഓഫീസില്‍ കണ്ടു നീണ്ടു വളഞ്ഞ രണ്ടാനക്കൊമ്പ്കള്‍ ..... മുപ്പത്തിമൂന്ന് വര്‍ഷം നീണ്ട ഗജോത്തമ ചരിതത്തിന്റെ അവശേഷിക്കുന്ന അടയാളം..ശാന്തശീലനായി മാത്രം കണ്ടിട്ടുള്ള, കുട്ടികളെ അതിരറ്റു സ്നേഹിച്ചിരുന്ന പ്രിയ രാംദാസ്... ബന്ധുവിയോഗമറിഞ്ഞ് ഒരൊന്നാംക്ലാസ്സുകാരി പിടഞ്ഞു... നിശബ്ധം കരഞ്ഞു... അവളെ ഉള്ളില്‍ പേറുന്ന ഞാനും...


(മുള്ളൂക്കാരന്റെ ആനക്കുളി ചിത്രം കണ്ടങ്കുരിച്ച ബാല്യ-നോസ്റ്റി...)

Monday, 24 December 2012

തിരുത്തലുകള്‍ ...... പ്രതീക്ഷകള്‍ ...

പെണ്മക്കളുടെ സുരക്ഷയെ കരുതി വ്യാകുലപ്പെടുന്ന  മാതാപിതാക്കളെ,

നിയമ നിര്‍മിതിക്കും കര്‍ശന നിയമപാലനത്തിനും വേണ്ടി മുറവിളികൂട്ടുന്നതോടൊപ്പം നിങ്ങള്‍ക്ക് സ്വയം പ്രാവര്‍ത്തികമാക്കാവുന്ന ചിലതിനെ കുറിച്ചും ഓര്‍ക്കാം...
  • മക്കളെ സമൂഹത്തോട് പ്രതിബദ്ധതയും എതിര്‍ലിംഗത്തോട് ബഹുമാനമുള്ളവരായും വളര്‍ത്താം.. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണെന്നും ഒന്ന് മറ്റൊന്നില്‍ നിന്ന് വലുതോ മോശമോ അല്ലെന്നു സ്വയവും മക്കളെയും ബോധ്യപ്പെടുത്താം...
  • തങ്ങളുടെ പ്രതീക്ഷകള്‍ ചാലിച്ച ചിത്രങ്ങള്‍ മാത്രമായി മക്കളെ കാണാതെ അവരും വ്യക്തികളാണെന്നു മനസ്സിലാക്കി അവരുടെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും വീഴ്ചകള്‍ക്കും ഇടം കൊടുത്തു കൊണ്ട് അവരോടു വൈകാരികമായി എന്നും അടുപ്പം+അവരില്‍ സ്വാധീനം ഉള്ളവരായി ജീവിക്കാന്‍ ശീലിക്കാം..
  • മക്കളുടെ പ്രായാധിഷ്ടിത വളര്‍ച്ചയെ അറിഞ്ഞു അവരോടുള്ള സമീപനം സാഹചര്യത്തിന് ചേരുംവിധം പുതിക്കിക്കൊണ്ടിരിക്കാം... മാതാപിതാക്കളില്‍ മക്കള്‍ നല്ല സുഹൃത്തിനെ കാണുന്ന, മക്കള്‍ തന്റെ മാറുന്ന അഭിരുചികള്‍ സുഹൃത്തുക്കളോടെന്ന പോലെ മാതാപിതാക്കളോട് തുറന്ന പങ്കുവക്കാനുള്ള സ്വാതന്ത്യ്രം അനുഭവിക്കുന്ന അവസ്ഥ/സാഹചര്യം കുടുംബത്തിലുണ്ടാവാന്‍ ശ്രമിക്കാം..
  • സഹ ജീവികളെ, പര-സ്ത്രീകളെ പ്രതി അവഹേളനം, അധിക്ഷേപം, അശ്ലീലം അടങ്ങിയ വാക്കുകള്‍ സ്വന്തം മക്കള്‍ തമാശയായി പോലും പറയാതിരിക്കാന്‍ ശ്രദ്ധിക്കാം.. അത്തരം പെരുമാറ്റം ശ്രദ്ധയില്‍പ്പെടുന്നയുടന്‍ നിസ്സാരമാക്കി തള്ളിക്കയാതെ അവരെ തിരുത്തി നിരുത്സാഹപ്പെടുത്താം.. മക്കള്‍ക്ക്‌ പ്രഥമതര മാതൃക മാതാപിതാക്കളാണെന്നത് വിസ്മരിക്കാതിരിക്കാം... 
  • പ്രണയം / വിവാഹം ഇതര യുവ വിഷയങ്ങളില്‍ സ്വന്തം മക്കളെ നല്ല പിള്ളമാരാക്കിക്കൊണ്ട് അവരുടെ പങ്കാളിയെ/പങ്കാളിയുടെ കുടുംബത്തെ-ജീവിത സാഹചര്യത്തെ മോശപ്പെടുത്തി സംസാരിക്കാതെ/പെരുമാറാതിരിക്കാം.. ഇത്തരം സാഹചര്യത്തില്‍ പങ്കാളിക്കൊപ്പം തന്നെ സ്വന്തം മക്കളും തുല്യ ഉത്തരവാദികളെന്നു ബോധപൂര്‍വം ഓര്‍ക്കാം...
  • സ്വന്തം മക്കളുടെ തെറ്റായ നടപടിയെക്കുറിച്ച് ആരെങ്കിലും സൂചന തരുന്നയുടന്‍ മക്കളിലുള്ള വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഇക്കാര്യം പറഞ്ഞവരെയോ, മക്കളുടെ കയ്യിലിരുപ്പിന് ഇരയായവരെയോ ശത്രുതയോടെ കണ്ടു കുറ്റപ്പെടുത്താതെ, സംഗതിയുടെ സത്യാവസ്ഥ അന്വേഷിച്ചറിഞ്ഞു മക്കളുടെ തെറ്റ് തിരുത്താന്‍ സന്നദ്ധരാവാം..
  • മക്കള്‍ക്ക്‌ പറ്റുന്ന ചെറിയ വീഴ്ചകള്‍ സമയത്ത് അറിഞ്ഞു തിരുത്താതെ നിസ്സാരമായി തള്ളിക്കഞ്ഞു പിന്നീട് ആളറിഞ്ഞു തലകുനിക്കുന്ന സാഹചര്യത്തിലെത്തുകയോ ആ അവസ്ഥയില്‍ മക്കളെ പ്രതിയായിക്കാണ്ട് ഒറ്റപ്പെടുകയോ ചെയ്യുന്ന അവസരം ഒരുക്കാതിരിക്കാം...
  • മക്കള്‍ക്ക്‌ വേണ്ട സൌകര്യങ്ങള്‍ സമ്പാദിക്കാനെന്ന പേരില്‍ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് മുങ്ങുമ്പോഴും ഒരല്പം സമയവും സ്നേഹവും ശ്രദ്ധയും മക്കള്‍ക്ക്‌ എല്ലാ പ്രായത്തിലും നല്‍കാന്‍ ഓര്‍ക്കാം... മക്കളെ മാതാപിതാക്കള്‍ക്കും മാതാപിതാക്കളെ മക്കള്‍ക്കും അന്യരാക്കാതിരിക്കാം...
  • (ചെയ്ത് തീര്‍ക്കാന്‍ ഇനിയുമേറെ.. )
പഴിചാരല്‍ വെടിഞ്ഞു ഏവരും പ്രവര്‍ത്തിയുടെ മാര്‍ഗത്തിലേക്ക് നീങ്ങാം... വൈകിയെങ്കിലും തിരുത്തലുകള്‍ കുടുംബത്തില്‍ നിന്ന് തുടങ്ങി സമൂഹത്തിലേക്കു നീണ്ടു ലോകത്തേക്ക് വ്യാപിക്കട്ടെ.. കാമാന്ധതയുടെ കഴുകന്‍ പിടിത്തത്തില്‍ നിന്ന് സമൂഹത്തെ വിടുവിക്കാന്‍ ഒന്നായ് അണിചേരാം... 

Tuesday, 16 October 2012

വഴിവ-ഴ-ക്ക്....


"ചെലവിനു കൊടുക്കുന്നുണ്ടെങ്കില്‍ ഭര്‍ത്താവിനു ഭാര്യയെ തല്ലുകയും ചെയ്യാം........." പോസ്റ്റ് വായിച്ചപ്പോ അറിയാതെ ഓര്ത്തുപോയ ഒരു ഗതകാല അനുഭവം നാളുകളൊരുപാട് കഴിഞ്ഞിട്ടാണെങ്കിലും പ്രിയ കൂട്ടുകാരുമായി പങ്കുവക്കാന്‍ ശ്രമിക്കുന്നു..

ചിട്ടയായ ചര്യയും കുടുംബാങ്ങളോടുള്ള  ആഴമേറിയ സ്നേഹവും ശ്രദ്ധയും സഹായമാനസ്ഥിതിയും  അവന്റെ അച്ഛനെ വീട്ടുകാര്‍ക്കെന്ന പോലെ മകന്റെ കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവനാക്കിയിരുന്നു.. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണമറിഞ്ഞപ്പോള്‍ ദിവസം അന്തിയോടടുത്തിരുന്നിട്ടും അവിടെ പോകാതിരിക്കാനായില്ല.. സംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞിറങ്ങുമ്പോഴേക്കും നേരെം ഇരുട്ടിയിരുന്നു.. സ്ഥിരം ബസ് റൂട്ട് അല്ലാതിരുന്ന അവിടെ നിന്ന് കുറച്ച് ദൂരം നടന്നാല്‍ ഹൈവേയില്‍ എത്താമെന്നറിഞ്ഞു മരണവീട്ടില്‍ വന്നവര്‍ കാത്തുനിന്ന് പരീക്ഷണത്തിനു മുതിരാതെ കൂട്ടം കൂട്ടമായി നടന്നുതുടങ്ങി ..ഒരുപാടാളുകളെ ഒരുമിച്ച് കണ്ടതുകൊണ്ടാവാം ഭാഗ്യവശാല്‍ ഹൈവെയിലേക്ക്  കയറിയ ഉടന്‍  ഞങ്ങള്‍ക്ക് ഒരു ലിമിറ്റഡ് സ്റ്റോപ്പ്‌ നിറുത്തിക്കിട്ടി...

സാമാന്യം വേഗത്തില്‍ പൊയ്ക്കൊണ്ടിരുന്ന വണ്ടി  സ്റ്റോപ്പിലെത്തും മുന്‍പ്  വേഗം കുറച്ചപ്പോള്‍  മറ്റുള്ളവരെ പോലെ തന്നെ കാരണമറിയാന്‍ ആകാംഷ തോന്നി.. ജനലിലൂടെനോക്കിയപ്പോള്‍ വഴിയരികില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു സ്ത്രീയോട് കയര്‍ത്ത് കലഹിക്കുന്ന പുരുഷനെ  കണ്ടു.... ബസ്സ്‌ അടുത്ത് എത്തിയതോടെ സാന്ദര്‍ഭവശാല്‍ അവര്‍ ഭാര്യയും ഭര്ത്താവുമാണെന്നും കാന്തക്കുമേല്‍ അയാള്‍ അസഭ്യവര്‍ഷം ചൊരിയുകയാണെന്നും  മനസ്സിലായി.. സ്ത്രീകളും കുഞ്ഞുങ്ങളും നിറഞ്ഞ വീഥിയില്‍ യാതൊരു കൂസലുമില്ലാതെ അയാള്‍ അശ്ലീലവാക്കുകള്‍ കൊണ്ട് പെരുമഴ സൃ ഷ്ടിച്ചത് അസഭ്യം പുലമ്പല്‍ ഒരു കലയായി കരുതിയാവുമോ!! അതോ ഇനി അതൊരു മത്സര ഇനമായി തദ്ദേശത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്നുവോ ആവൊ!!  

തുടര്‍ന്ന്  വാഹന-വഴിയാത്രക്കാരുള്‍പ്പടെ അവിടെയുള്ള ആള്‍ക്കൂട്ടം നാടകീയമായ  രംഗങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്.. അശ്ലീലവര്‍ഷത്തിനൊപ്പം ആ മനുഷ്യന്‍ ഝടുതിയില്‍ സ്ത്രീയുടെ മുടിക്കുത്തില്‍ പിടിച്ച് അവരുടെ തല വഴിയരികിലെ മതിലില്‍ ശക്തിയായി ആഞ്ഞടിച്ചു!!!! ഒന്ന് പിടഞ്ഞ അവര്‍ തല്‍ക്ഷണം ബോധശൂന്യയായി നിലത്ത് വീണു.. (അതോ മരിച്ച് വീണതോ!!)  കാഴ്ച കണ്ടു തരിച്ച് പോയിട്ടുണ്ടാവണം, എങ്കിലും ഡ്രൈവര്‍ നിയന്ത്രണം വിടാതെ വണ്ടി വഴിയരികില്‍ നീക്കി ഒതുക്കി... ആ സമയം കൊണ്ട് ഓടിച്ചെന്നു വിവരം തിരക്കി വന്ന കണ്ടക്റ്റര്‍ ഡ്രൈവര്‍ക്ക് യാത്രതുടരാനുള്ള ഡബിള്‍ ബെല്‍ കൊടുത്ത്... ഒപ്പം അവര്‍ ഭാര്യയും ഭര്‍ത്താവുമാണെന്നും ,ഭര്‍ത്താവിനെ പ്രസ്തുതവീരസ്യത്താല്‍ ആനന്ദതുന്ദിലരായ ആളുകള്‍ എടുത്തിട്ടു ബഹുമാനിച്ച് (പെരുമാറി) എന്നും വിവരിച്ച്..

ഒരു പുരുഷാരത്തെ സാക്ഷി നിര്‍ത്തി  ഒരു ജീവനെ ദാക്ഷിണ്യലേശമില്ലാതെ കരുതിക്കൂട്ടി ഇങ്ങനെ പീഡിപ്പിക്കുന്നത് എക്കാരണം കൊണ്ടായാലും ഉള്‍ക്കൊള്ളാവതായിരുന്നില്ല.. മനസ്സുകൊണ്ട് പ്രതിഷേധിച്ചിട്ടും സ്ഥലമെത്തി ഇറങ്ങും വരെ സീറ്റില്‍ തളര്‍ന്നിരിക്കാനെ കഴിഞ്ഞുള്ളു.. കടന്നു പോയ നാളുകള്‍ മറ്റനവധി അനുഭവങ്ങളെ പോലെ ഇതിനെയും പിന്നിലുപേക്ഷിച്ച് എന്നെ കൂടെ കൂട്ടിയെങ്കിലും ആ സ്ത്രീ!!! അവരുടെ കാര്യം ഓര്‍ത്ത് ഇപ്പഴും നടുക്കം മാറുന്നില്ല!!! ഒരു പക്ഷെ സന്ദര്‍ഭോചിതമായി ഉപകരിക്കപ്പെടാനാവാതെ പോയ കുറ്റബോധം കൊണ്ടാവാം, ഊരോ പേരോ അറിയാത്ത അവരുടെ ആയുരാരോഗ്യത്തിനും മനശാന്തിക്കും വേണ്ടി ന്യായാന്യായങ്ങള്‍ വിശകലനം ചെയ്യാന്‍ നില്‍ക്കാതെ ഇപ്പോഴും പ്രാര്‍ഥിക്കുന്നു.. വീണ്ടുമൊരു  സമാന അനുഭവം ഉണ്ടായാല്‍ അന്ന് പ്രതികരിക്കാനാവുമോ എന്ന് അറിയില്ല.. എങ്കിലും..

സ്ത്രീപ്രജകളെ കൈയ്യേറ്റം ചെയ്യുന്നത്, സ്ത്രീകളുടെ സാന്നിധ്യമുള്ളിടത്ത് അസഭ്യം പറയുന്നത് (പൊതു ഗതാഗത യാനങ്ങള്‍, താദൃശ മറ്റു പൊതു-ഇടങ്ങളില്‍ വച്ച് കാണാനിടയായ ചില സംഭവങ്ങളെ പരാമര്‍ശിച്ച് എഴുതുന്നത്..),  വീരസ്യമായി കരുതുന്ന പുരുഷകേസരികള്‍   സമൂഹത്തിന്റെ കീഴ്ത്തട്ടിലെങ്കിലും അപൂര്‍വതയല്ലെന്നിരിക്കെ, സ്ത്രീകള്‍ നേരിടുന്ന ശാരീരിക പീഡനവും അത്പോലെ തന്നെ ക്രൂരമായ മാനസിക പീഡനങ്ങളും നിര്‍മാര്‍ജ്ജനം ചെയ്യാനുതകുന്ന കൂട്ടായ ശ്രമങ്ങള്‍ സമൂഹത്തില്‍ പ്രാവര്‍ത്തികമാവാന്‍ പ്രത്യാശിക്കുന്നു.. ഒപ്പം ഇത്തരം പിത്തലാട്ടങ്ങള്‍ക്കെതിരെ ഉടനടി ശബ്ധമുയര്ത്താനും  ഒഴിവുകഴിവുകള്‍ ചമഞ്ഞൊഴിയാതെ ഒരുമിച്ച് നിന്ന് ശക്തമായി തന്നെ പ്രതികരിക്കാനുമുള്ള മനസ്സും തന്റേടവും പ്രസ്തുത സാഹചര്യത്തില്‍ /ചുറ്റുപാടില്‍ സന്നിഹിതരായവര്‍ ആര്‍ജ്ജിക്കാനും പ്രതീക്ഷിക്കുന്നു..

Monday, 8 October 2012

ജീവിതചക്രം..


ദിക്കും ദിശയും കണക്കാക്കാതെ തിലങ്ങും വിലങ്ങും പായുമ്പോള്‍ വിശന്നു കരയുന്ന കുഞ്ഞുമക്കളുടെ മുഖംമാത്രമായിരുന്നു കണ്ണില്‍ ... അവരുടെ വിശപ്പാറ്റുന്ന അപ്പക്കഷണങ്ങള്‍ സ്വരുക്കൂട്ടാന്‍ സ്വീകരിച്ച മാര്‍ഗത്തിലെ ന്യായാന്യായങ്ങള്‍ എനിക്കൊരു തടസ്സമായില്ല..പിടിയിലാവും വരെ..പിടിക്കപ്പെട്ടാല്‍ മരണമാവും വിധിക്കപ്പെടുന്നത് എന്നറിഞ്ഞുകൊണ്ടു തന്നെ ഇറങ്ങിപ്പുറപ്പെട്ടിട്ടും എന്നെ ബന്ധനത്തിലാക്കിയ അഴികള്‍ എന്നില്‍ അസ്വസ്ഥതയുളവാക്കി..

ഒരുച്ചാട്ടതിനു കീഴ്പ്പെടുത്താന്‍ ഒരുങ്ങിയിരിക്കുന്ന വിധിയെക്കാള്‍ എന്നെ വീര്‍പ്പുമുട്ടിച്ചത് എന്‍റെ മരണം അനാഥത്വം നല്‍കാന്‍ പോകുന്ന കുഞ്ഞുങ്ങളുടെ നിസ്സഹായതയായിരുന്നു.. കാഴ്ചവച്ച് തുടങ്ങിയതെ ഉള്ളൂ!!  മരണത്തിന്റെ മുരള്‍ച്ച അടുത്തുവരുന്നില്ലേ!! ഉവ്വ്.. കണ്ണിനു നേരെ നില്‍ക്കുന്ന അവന്റെ മീശ വിറക്കുന്നത് കണ്ട് എന്‍റെ രോമകൂപങ്ങള്‍ എഴുന്നു നിന്നു..ഒരു വിറയല്‍ ശരീരമാസകലം പടര്‍ന്നു.. ദയവഴിയുന്ന ഒരു മുഖത്തിനു വേണ്ടി എന്‍റെ കണ്ണുകള്‍ ചുറ്റിലും ഉഴറി.. പുറത്താരുടെയൊക്കെയോ അനക്കം കേട്ടു പ്രതീക്ഷയുടെ നാമ്പ് എന്നില്‍ മൊട്ടിട്ടോ!! അഴിവാതില്‍ തുറക്കുന്ന നിമിഷം സര്‍വ്വശക്തിയുംചേര്ത്തോടി രക്ഷപ്പെടാന്‍ ഞാന്‍ തീരുമാനിച്ച്.. മരണം ഉറപ്പായവന്‍റെ, ജീവിതം കൈയ്യെത്തിപ്പിടിക്കുവാനുള്ള ഒരവസാന ശ്രമം..

മം.. ആരോ അടുത്തേക്ക് വരുന്നുണ്ട്..വാതില്‍ തുറന്നതും ഒടാനാഞ്ഞു ഞാന്‍ ഒരുങ്ങി നിന്നു.. മരണത്തിന്റെ മുരള്‍ച്ച വിട്ടുമാറാതെ എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് അറിഞ്ഞുകൊണ്ടുതന്നെ തോല്‍ക്കില്ലെന്ന വാശി ഞാന്‍ എന്നില്‍ നിറച്ച്.. അതാ വാതില്‍ തുറയുന്നു.. ക്ഷീണം മറന്നു എന്നാലാവുന്നതിലും വര്‍ധിത വേഗത്തോടെ ഞാന്‍ ഓടി, കണ്ണില്‍ ഇരുട്ട് കയറുന്നത് വരെ!! ദൈവമേ!! എന്‍റെ കുഞ്ഞുങ്ങള്‍ക്കരികെത്താന്‍ ഓടിയ ഞാന്‍ കയറിയത് മരണത്തിന്റെ അന്നനാളത്തിലായിരുന്നോ!!! തിരിച്ചിറങ്ങാല്‍ വൃഥാ ശ്രമിക്കുമ്പോഴേക്കും മരണത്തിന്റെ കൂര്‍ത്തപല്ലുകള്‍ എന്‍റെ മൃദുമേനിയില്‍ അമര്‍ന്നു ചോരപൊടിഞ്ഞു തുടങ്ങിയിരുന്നു.. തോല്‍വിയുടെ അറ്റം കണ്ടുതുടങ്ങിയവന്റെ പ്രത്യാശ നശിച്ച കുതറല്‍ ......

കീ..കീ..കീ..കീ..കീ..കീ..  മരണത്തിന്റെ മരവിപ്പ് ശരീരത്തിലേക്ക് പടര്‍ന്നുകയറി.. ഓര്‍മ മറഞ്ഞു..എന്തെന്നറിയാത്ത ശാന്തത എന്നെ പൊതിഞ്ഞുവോ!! വേദനയില്ലാത്ത.. വേവലാതികളില്ലാത്ത.. ആരാലും ഭന്ജിക്കപ്പെടാത്ത നിത്യശാന്തി.. പുതിയൊരു ജീവിതചക്രത്തിനു നാന്ദി കുറിക്കുന്ന ഒടുക്കം..